March 1, 2011

ലീഗ് വിരുദ്ധ സൃഗാലവൃന്ദം അറിയാന്‍



കെ.എം ഷാജി
ആറ് പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ രഥ്യയില്‍ മുസ്ലിംലീഗ് പലതരം വെല്ലുവിളികളും പ്രയാസങ്ങളും അഭിമുഖീകരിച്ചിട്ടുണ്ട്. എതിര്‍പ്പുകള്‍ നേരിടാത്ത ഒരു കാലവും ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. പാര്‍ട്ടിതന്നെ രണ്ടായി പിളര്‍ന്ന കാലമുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗും അഖിലേന്ത്യാ ലീഗും പരസ്പരം പോരടിച്ച അഭിശപ്തകാലം. മറുവശത്താകട്ടെ പ്രോഗ്രസ്സീവ് ലീഗ് എന്ന അഭിധാനത്തില്‍ ഇടച്ചേരി മൗലവിയെപ്പോലുള്ളവരെ മുന്നില്‍ നിര്‍ത്തി സി.പി.എം. മുസ്ലിംലീഗിനെ ദുര്‍ബലപ്പെടുത്താനുള്ള വൃഥാവ്യായാമങ്ങള്‍ നടത്തിയിട്ടുണ്ട്. സുന്നി സമൂഹത്തെ സ്വാധീനിക്കാന്‍ ഫാറൂഖ് മൗലവിയെ രംഗത്തിറക്കി മുസ്ലിം ഡമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ച് സി.പി.എം. തങ്ങളുടെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ തുടര്‍ന്നു. ഇങ്ങേയറ്റത്ത് സമീപ ഭൂതത്തില്‍ പി.ഡി.പി.യിലൂടെയും വര്‍ത്തമാനകാലത്ത് എന്‍.ഡി.എഫിലൂടെയും ലീഗിനെ ക്ഷയിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നു. ഈ പരീക്ഷണങ്ങളുടെയൊക്കെ കാലത്ത് ജമാഅത്തെ ഇസ്ലാമി അതിന്റെ സൃഗാലബുദ്ധി ഇക്കൂട്ടര്‍ക്കുവേണ്ടി അഹമഹമികയാ വിനിയോഗിച്ചിട്ടുണ്ട്.


ഇത്തരം വെല്ലുവിളികളും പ്രതിസന്ധികളും അതിജീവിച്ച് മുസ്ലിംലീഗ് ഒട്ടും കരുത്ത് ചോരാതെ നിലനില്‍ക്കുന്നു എന്നത് രാഷ്ട്രമീമാംസാ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമുളവാക്കുന്ന വസ്തുതയാണ്. മുസ്ലിംലീഗ് കേരളത്തില്‍ നിലനില്‍ക്കുന്നതെങ്ങനെയെന്ന് ലീഗിനെ തകര്‍ക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നവര്‍ കൂലങ്കഷമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്. സൈനിക വിജ്ഞാനീയത്തിലെ ബാലപാഠങ്ങളിലൊന്ന് ശത്രുവിന്റെ വലിപ്പവും മുന്നൊരുക്കങ്ങളും സന്നാഹങ്ങളും ശക്തിദൗര്‍ബല്യങ്ങളും ഗ്രഹിക്കുക എന്നതാണ്. ലീഗിന് കേരളീയ സമൂഹത്തിലുള്ള വിശ്വാസ്യതയും സ്വീകാര്യതയും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ചെലുത്തുന്ന സ്വാധീനവും നേരാംവണ്ണം തിരിച്ചറിയാതെ മുസ്ലിംലീഗിനെ പരിക്ഷീണമാക്കാമെന്ന് കരുതുന്നവര്‍ ഒരു വന്‍മരത്തെ പേനാക്കത്തികൊണ്ട് കുത്തിവീഴ്ത്താമെന്ന മൂഢധാരണയുടെ തടവുകാരാണ്.
ഇന്ത്യയില്‍ മുസ്ലിംലീഗിന് സമാനമായ ഒരു പരീക്ഷണം മറ്റൊരു സംസ്ഥാനത്തും നടന്നിട്ടില്ല. പലതരം എതിര്‍പ്പുകളുണ്ടായിട്ടും, വിവിധ കോണുകളില്‍നിന്ന് വെല്ലുവിളികളുണ്ടായിട്ടും ലീഗ് ഉത്തരോത്തരം കരുത്താര്‍ജ്ജിക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആറ് പതിറ്റാണ്ടിലേറെയായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിക്ക്, മത്സരിച്ച 1700 വാര്‍ഡുകളില്‍ ഒമ്പത് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ മുസ്ലിംലീഗ് സ്വന്തം ചിഹ്നത്തില്‍ 2240 സീറ്റ് നേടി. സ്വതന്ത്രരെ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഈ കണക്ക് എത്രയോ മേല്‍ വര്‍ധിക്കുന്നു. മുസ്ലിംലീഗ് ആര്‍ജ്ജിച്ചെടുത്ത ഈ വിശ്വാസ്യതയുടെ അടിപ്പടവിന് തുരങ്കം വെക്കാനാണ് ലീഗ് വിരുദ്ധ ശക്തികള്‍ എക്കാലത്തും പാഴ്വേല നടത്തിയിട്ടുള്ളത്. കേരളത്തിലെ പൊതു സമൂഹം മുസ്ലിംലീഗിന് കല്‍പിച്ചു നല്‍കിയ വിശ്വാസ്യതക്ക് ഏറ്റവും നല്ല ഉദാഹരണം, കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 67 ശതമാനംവരെ ലീഗ് മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്നു എന്ന് ലീഗ് വിരുദ്ധര്‍ പരിതപിച്ചിട്ടുണ്ട് എന്നതാണ്.



സമൂഹത്തിനാവശ്യമില്ലെങ്കില്‍ ഒരു പ്രസ്ഥാനവും നിലനില്‍ക്കില്ല. സമൂഹത്തിന് അനാവശ്യമെന്ന് തോന്നുന്ന സംഘടനകളെയും പാര്‍ട്ടികളെയും കാലം വേഗത്തിലോ പതുക്കെയോ തിരശ്ശീലക്ക് പിന്നിലേക്ക് മാറ്റി മായ്ച്ചുകളയും. പൊതു സമൂഹത്തിന്റെ സാധൂകരണം ലഭിക്കാത്ത ചില സംഘടനകള്‍ "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന മട്ടില്‍ ജീവച്ഛവങ്ങളായി കാലത്തിന് മുന്‍പില്‍ കൊഞ്ഞനംകുത്തി അല്‍പ്പകാലം നില്‍ക്കും. അത്തരമൊരു സംഘടനയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി.


ലീഗിനെ തകര്‍ക്കാമെന്ന വ്യാമോഹവുമായി വന്നവര്‍ക്കൊക്കെ അതത് കാലത്തെ താല്‍ക്കാലിക രാഷ്ട്രീയ താല്‍പര്യങ്ങളോ സംഘടനാപരമോ വ്യക്തിപരമോ ആയ വൈരനിര്യാതന ബുദ്ധിയോ ആണ് ഉണ്ടായിരുന്നത്. ചിലര്‍ ലീഗ് നേതാക്കളെ തേജോവധം നടത്തുന്നതില്‍ ഹരം കണ്ടെത്തി. മറ്റു ചിലര്‍ മുസ്ലിംലീഗിനെ ക്രമേണ ഇല്ലാതാക്കി തങ്ങളുടെ സംഘടനയുടെ സംസ്ഥാപനം കേരളത്തില്‍ നടത്താമെന്ന് സ്വപ്നം കണ്ടു. മുസ്ലിംലീഗ് ഇത്തരം ദുര്‍ബല ആക്രമണങ്ങള്‍ക്ക് വിധേയമായപ്പോഴെല്ലാം ജമാഅത്തെ ഇസ്ലാമി കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ത്വരയാണ് പ്രകടിപ്പിച്ചത്. അതറിയണമെങ്കില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ലേഖനങ്ങളും നിരീക്ഷണങ്ങളും മാത്രം ശ്രദ്ധിച്ചാല്‍ മതി. പാര്‍ട്ടി മൊത്തമാണ് അതിന്റെയൊക്കെ പിന്നില്‍ എന്നുള്ളതിന്റെ നിദര്‍ശനങ്ങളാണ് അവരുടെ ജിഹ്വകളില്‍ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങള്‍.


ലീഗിന്റെ വര്‍ത്തമാന സാഹചര്യങ്ങളെ എതിര്‍ക്കാനെന്ന വ്യാജേന എഴുതുന്ന ലേഖനങ്ങളില്‍ ഖാഇദെമില്ലത്ത് മുതല്‍ സി.എച്ചും ശിഹാബ് തങ്ങളും വരെയുള്ളവരെ എണ്ണിയെണ്ണി വിമര്‍ശിക്കുന്നതിന്റെ സാംഗത്യം, ലക്ഷ്യം വര്‍ത്തമാനകാല നേതാക്കളല്ലെന്നും മുസ്ലിംലീഗ് തന്നെയാണെന്നുമാണ് വ്യക്തമാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയിലെ ഒരു യുവവിദ്വാന്‍ ഈയിടെ "മാധ്യമം' ദിനപത്രത്തില്‍ പാണക്കാട് തങ്ങള്‍മാരെ ഓര്‍ത്ത് മുതലക്കണ്ണീരൊഴുക്കിയത് കണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. കോഴിക്കോട്ടെ ഹിറാ സെന്ററില്‍ ഇരിക്കുന്ന ഈ "മാധ്യമ വിദൂഷക'ന്റെ അഭിപ്രായത്തില്‍ സി.എച്ച്. ആണ് സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെ ജയിലിലടച്ചത്! പക്ഷേ, ഈ ജമാഅത്ത് പ്രത്യയശാസ്ത്ര വിദൂഷകന്‍ ബോധപൂര്‍വ്വം തമസ്കരിച്ച ഒരു വസ്തുതയുണ്ട്. സി.എച്ച്. ജയിലിലടച്ചു എന്ന് ഈ സൃഗാലവൃന്ദം ആരോപിക്കുന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ അന്ത്യയാത്ര ലീഗിന്റെ പച്ചപ്പതാകയും പുതച്ചായിരുന്നു എന്ന പരമാര്‍ത്ഥമാണത്.


പാണക്കാട്ടെ തങ്ങള്‍മാരെ ഇകഴ്ത്താനും തങ്ങള്‍ പാരമ്പര്യത്തെ ഇടിച്ചുതാഴ്ത്താനും ഈ സൃഗാലക്കൂട്ടം എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. "തങള്‍ വികാരം' മുതലെടുക്കുന്ന പാര്‍ട്ടിയാണ് ലീഗ് എന്നും വെറും "മന്ത്രം' നടത്തുന്നവര്‍ മാത്രമാണ് തങ്ങള്‍മാരെന്നും അവര്‍ വ്യംഗമായും മുനവെച്ചും അഭംഗുരം എഴുതുന്നു. ഇക്കൂട്ടര്‍ മനസില്‍ പതിപ്പിച്ചിരിക്കേണ്ട ഒരു ചരിത്ര സംഭവത്തിലേക്ക്, ശ്രദ്ധ ക്ഷണിക്കട്ടെ. ഹൈദരാബാദ് ആക്ഷന്‍ കാലത്ത് പൊലീസുകാര്‍ പൂക്കോയതങ്ങളെ അറസ്റ്റ് ചെയ്യാന്‍ പാണക്കാട്ടേക്ക് ഇരച്ചുകയറിയത് അവിടെ മന്ത്രം നടക്കുന്നു എന്നതുകൊണ്ടല്ല, രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്ന ഇടമാണ് എന്നതുകൊണ്ടാണ്. ബാബ്രി മസ്ജിദ് ധ്വംസനകാലത്തെ അതി വൈകാരികതയില്‍ അഗ്നികുണ്ഠമാകുമായിരുന്ന കേരളത്തില്‍ സമന്വയത്തിന്റെയും സമാധാനത്തിന്റെയും മൃദു രാഷ്ട്രീയമന്ത്രം "ജപിച്ചു"കൊണ്ടാണ് മുസ്ലിം ചെറുപ്പക്കാരെ പാണക്കാട് ശിഹാബ് തങ്ങള്‍ അടക്കി നിര്‍ത്തിയത്. ബാഫഖി തങ്ങളുടെ തലയില്‍ അയ്യാറെട്ട് മുളപ്പിക്കും എന്നായിരുന്നു പണ്ട് സി.പി.എമ്മുകാര്‍ മുദ്രാവാക്യം വിളിച്ചിരുന്നത്. പക്ഷേ, ആ തങ്ങളുടെ തലയിലാണ് ലോകത്ത് സമാനതകളില്ലാത്ത മുന്നണി രാഷ്ട്രീയമെന്ന ആശയവും എക്കാലത്തേക്കും മാതൃകയായ മദ്രസാ പ്രസ്ഥാനവും രൂപംകൊണ്ടത്.


കേരളത്തിലെ മുസ്ലിം സമൂഹം ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ വിവേകം വെടിഞ്ഞ് അതി വൈകാരികതയുടെയും വര്‍ഗീയ മനോഭാവത്തിന്റെയും പാതയിലേക്ക് നീങ്ങിയോ അപ്പോഴെല്ലാം അതിനെ നിയന്ത്രിക്കുകയും നിര്‍മ്മാണാത്മകമായ ദിശകളിലേക്ക് തിരിച്ചുവിടുകയും ചെയ്തത് പാണക്കാട് തങ്ങന്‍മാരായിരുന്നു. അതേ സമയം, പി.ഡി.പി., ജമാഅത്തെ ഇസ്ലാമി, എന്‍.ഡി.എഫ്. പോലുള്ള സംഘടനകള്‍ ഈ അതിവൈകാരികതയെ തീവ്ര വര്‍ഗീയതയുടെ തീച്ചാലുകളിലേക്ക് നയിക്കാനാണ് അഹോരാത്രം ശ്രമിച്ചുപോന്നത്.


മൗലാനാ മൗദൂദി എന്ന മതരാഷ്ട്രവാദ ചിന്തകന്റെ കുതന്ത്രങ്ങള്‍ വെള്ളം ചേര്‍ക്കാതെ അകത്താക്കിയ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് മുസ്ലിംലീഗിന്റെ പരമോന്നത നേതാക്കളുടെ തന്ത്രങ്ങളും മന്ത്രങ്ങളും ദഹിച്ചെന്ന് വരില്ല. കാരണം, മുസ്ലിംലീഗ് ഇവിടെ ശക്തമായി നിലനില്‍ക്കുന്നിടത്തോളം കാലം കേരള രാഷ്ട്രീയത്തിന്റെ പശുത്തൊഴുത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനം. അത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ വാദ്യഘോഷങ്ങളോടെ ഇറങ്ങിത്തിരിച്ച് ഒടുവില്‍ സംപൂജ്യരായി അവര്‍തന്നെ തെളിയിച്ചതുമാണ്. മുസ്ലിംലീഗ് ദുര്‍ബലമായാല്‍ മാത്രമേ കേരള രാഷ്ട്രീയത്തിന്റെ അടുക്കളമുറ്റത്തുപോലും ജമാഅത്തെ ഇസ്ലാമിക്ക് കാലെടുത്തുവെക്കാന്‍ കഴിയൂ. അതിനാണ് ബഹുമാന്യരായ തങ്ങള്‍മാരെ ഇവര്‍ തരംകിട്ടുമ്പോഴൊക്കെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നത്.


ഈ സൃഗാലക്കൂട്ടം ഇപ്പോള്‍ ഗൂഢമായ ആഹ്ലാദത്തോടെ പിറുപിറുക്കുന്നത് മുസ്ലിംലീഗിന് അകത്തുനിന്ന് ചിലരൊക്കെ പുറത്തുപോകും എന്നാണ്. കെ.ടി. ജലീലിനെയും പി.ടി.എ. റഹീമിനെയും പോലുള്ള അവസരവാദികള്‍ ഇനി മുസ്ലിംലീഗില്‍ ഇല്ലെന്ന് ജമാഅത്തെ ഇസ്ലാമിയും സി.പി.എമ്മും തിരിച്ചറിയുന്നത് നന്ന്. പൗരബോധവും സമുദായ സ്നേഹവുമുള്ള ചെറുപ്പക്കാര്‍ക്ക് ചെയ്യാനുള്ളതെല്ലാം മുസ്ലിംലീഗിന് അകത്തുനിന്നുകൊണ്ടാണ്; പുറത്തുനിന്നുകൊണ്ടല്ല.

15 പ്രതികരണങ്ങള്‍:

Did you want to post a comment? Click →comment

  1. എന്തായാലും കൊള്ളാം കാര്യങ്ങളൊക്കെ !!!

    ReplyDelete
  2. മുസ്ലിംലീഗ് ഇവിടെ ശക്തമായി നിലനില്‍ക്കുന്നിടത്തോളം കാലം കേരള രാഷ്ട്രീയത്തിന്റെ പശുത്തൊഴുത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനം

    ഇതിനോട് യോജിക്കുന്നു .. നൂറു ശതമാനം ... ലീഗിന്റെ പരാജയം മാത്രം ലാക്കാക്കി തന്ത്രങ്ങള്‍ മെനഞ്ഞു വെടക്കാക്കി തനിക്കാക്കാനുള്ള തന്ത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഉണ്ടാവുന്ന ഒരു തരം ഇളിചം ജമാ അതിന്റെ ആജന്മ വാസന തന്നെ ...

    ReplyDelete
  3. "കേരളത്തിലെ മുസ്ലിം സമൂഹം ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ വിവേകം വെടിഞ്ഞ് അതി വൈകാരികതയുടെയും വര്‍ഗീയ മനോഭാവത്തിന്റെയും പാതയിലേക്ക് നീങ്ങിയോ അപ്പോഴെല്ലാം അതിനെ നിയന്ത്രിക്കുകയും നിര്‍മ്മാണാത്മകമായ ദിശകളിലേക്ക് തിരിച്ചുവിടുകയും ചെയ്തത് പാണക്കാട് തങ്ങന്‍മാരായിരുന്നു." എങ്കില്‍ നാടപുരത്തിന്റെ മണ്ണില്‍ വര്‍ഷങ്ങള്‍ ആയി പുകഞ്ഞു കൊണ്ടിരുന്ന വിദ്വേഷം കെടുത്താന്‍ എന്ത് കൊണ്ട് ലീഗ് നേതാക്കള്‍ക്ക് കഴിഞ്ഞില്ല? അഞ്ചു യുവ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മരിച്ചടങ്ങുന്നത് വരെ ഏതു മാളങ്ങളില്‍ ആയിരുന്നു ഇവര്‍ ? നിര്‍മ്മാണാത്മകം എന്നാല്‍ ബോംബ്‌ നിര്‍മാണം ആയിരുന്നോ ഉദ്ദേശിച്ചിരുന്നത്? പുറത്ത്‌ ഇസ്തിരി ഇട്ട വാക്കുകള്‍ പറയുകയും ഉള്ളില്‍ തങ്ങള്‍ അല്ലാത്തവരെ എല്ലാം ആക്രമിക്കാനുള്ള വാസന പരത്തുകയും ചെയ്യുന്നത് ഭൂലോക കാപട്യം അല്ലേ ?

    ReplyDelete
  4. @Sharafudheen

    "പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും" എന്നു പറയുന്ന അഭ്യന്തരനും, ബോംബു നിര്‍മാണം കുടില്‍ വ്യവസയമാക്കിയ കമ്മ്യൂണിസ്റ്റ്‌ അനുയായികളും, അക്രമം അഴിച്ചു വിട്ടു അഴിഞ്ഞാടുന്ന സഖാക്കളുമാണ് നാദാപുരത്തെയും കണ്ണൂരിലെയും ഇന്നത്തെ അവസ്ഥക്ക് കാരണം...വെറുതെ ഇരിക്കുന്നവരെ ആയുധമെടുപ്പിക്കുന്നത് സഖാക്കള്‍ തന്നെ.. അള മുട്ടിയാല്‍ ചേരയും കടിക്കും. ഇപ്പോഴത്തെ ഈ സംഘര്‍ഷവും ബോംബേറും തുടങ്ങിയതും സഖാക്കള്‍ തന്നെ.. തലേ ദിവസം CPM നടത്തിയ വീട്ടിനു നേരെയുള്ള ബോംബേറും അക്രമങ്ങളും, ആ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ മുക്കി. അതിലെ അന്വേഷണം ഈ സംഭവത്തോടെ പോലീസും മുക്കി... നാദാപുരത്തെ ജനങ്ങളില്‍ വിശിഷ്യ മുസ്ലിം സമൂഹത്തില്‍ അരക്ഷിദാവസ്ഥ സൃഷ്ട്ടിക്കുന്നതിലും സംഘപരിവാറിന്റെ ദൌത്യം നിര്‍വ്വഹിക്കുന്നതിലും CPM-ന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ പരിവാര്‍ ശക്തികളുടെ സാന്നിധ്യവും അവിടെ പ്രകടമല്ല. ഉണ്ടെങ്കില്‍ തന്നെ മുസ്ലിമ്കളുമായി അവര്‍ നല്ല സമീപനത്തിലാണ്. അത് പക്ഷെ ചിലപ്പോള്‍ അവരുടെ അജണ്ടയുടെ ഭാഗമാകാം. തെറ്റിനെ തെറ്റിനെകൊണ്ട് ന്യീയീകരിക്കാനാവില്ല. എന്നിരുന്നാലും ഇക്കാര്യത്തില്‍ പോലീസ് പുലര്‍ത്തുന്ന അനാസ്ഥ വളരെ വലുതാണ്. സമൂഹങ്ങള്‍ക്കിടയില്‍ പോലിസ് നടത്തുന്ന നീതിനിഷേധമാണ് വലിയൊരളവോളം സംഘര്‍ഷങ്ങളിലെക്ക് നയിക്കുന്നത്. എന്നെന്നേക്കുമായി ഇത് പരിഹരിക്കാന്‍ ഉദാത്തമായ നടപടികളും സമീപനങ്ങളുമാണ് അധികാരി വര്‍ഗ്ഗം മുന്നോട്ട് വെക്കേണ്ട പോംവഴി....വെറും ചര്‍ച്ചകളും സമാധാന യോഗങ്ങളും ചേര്‍ന്നത്‌ കൊണ്ടായില്ല. അവ ഉപരിപ്ലവമായ മാറ്റങ്ങള്‍ക്കെ സഹായകരമാവൂ എന്ന് ഉണര്‍ത്തുന്നു. അക്രമികളെ ഒട്ടപ്പെടുതുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കുക. അത് ഏത് പാര്ട്ടിക്കാരനയാലും മുഖം നോക്കാതെ നടപടി വൈകിക്കാതിരിക്കുക...!

    ReplyDelete
  5. ...സമൂഹത്തിനാവശ്യമില്ലെങ്കില്‍ ഒരു പ്രസ്ഥാനവും നിലനില്‍ക്കില്ല. സമൂഹത്തിന് അനാവശ്യമെന്ന് തോന്നുന്ന സംഘടനകളെയും പാര്‍ട്ടികളെയും കാലം വേഗത്തിലോ പതുക്കെയോ തിരശ്ശീലക്ക് പിന്നിലേക്ക് മാറ്റി മായ്ച്ചുകളയും...

    ReplyDelete
  6. ലേഖനം വന്ന ദിവസം തന്നെ അഞ്ച് ധീരരായ പ്രവര്‍ത്തകര്‍ ബോംബ് പൊട്ടി മരിച്ച വാര്‍ത്തയും വായിക്കേണ്ടി വന്നു... കഷ്ഠം....

    ReplyDelete
  7. മൗലാനാ മൗദൂദി എന്ന മതരാഷ്ട്രവാദ ചിന്തകന്റെ കുതന്ത്രങ്ങള്‍ വെള്ളം ചേര്‍ക്കാതെ അകത്താക്കിയ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് മുസ്ലിംലീഗിന്റെ പരമോന്നത നേതാക്കളുടെ തന്ത്രങ്ങളും മന്ത്രങ്ങളും ദഹിച്ചെന്ന് വരില്ല (കെ എം ഷാജി , ചന്ദ്രിക 28 ഫെബ് 2011 )
    ഇതാണ് തന്ത്രങ്ങള്‍ എങ്കില്‍ ഞങ്ങള്‍ക്ക് ദഹിക്കണം എന്നില്ല!!. കൈയിലുള്ള ബോംബ്‌ പൊട്ടാതെ നോക്കണം എന്ന് 'ഭീകരവാദി' റൌഫ് പറഞ്ഞത്‌ ഇതായിരുന്നോ ? വലതു കൈയില്‍ ഐസ് ക്രീമും ഇടതു കൈയില്‍ ബോംബും വെച്ച് തന്നാല്‍ പോലും ജമാഅത്ത് വധം ഞങ്ങള്‍ അവസാനിപ്പിക്കില്ല, കട്ടായം!!! .

    ReplyDelete
  8. എന്തായാലും ഷാജിയുടെ വാക്കുകള്‍ അറം പറ്റി. വളരെ പെട്ടെന്ന് തന്നെ ആരാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് നാദാപുരം സംഭവത്തോടെ ജനങ്ങള്‍ക് മനസ്സിലായി. ഈ പൊട്ടിയതയിരുന്നോ കുഞ്ഞാപ്പ തന്റെ കയ്യിലുണ്ട് എന്ന് പറഞ്ഞ ബോംബ്‌?

    ReplyDelete
  9. മുസ്ലിം ലീഗുകാരെ ; മാര്‍കിസ്ടുകാരെ.... കാലാ കാലങ്ങളില്‍ നിങ്ങള്‍ ഇരു കൂട്ടരും നിങ്ങളുടെ നാട്ടിനും കുടുംബത്തിനും സമ്മാനിച്ചത്‌ കുറെ അനാധകളെയും വിധവകളെയും.... ഒടുവില്‍ റഫീഖിന്റെ ഭാര്യ ഷാഹിനയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ വരെ അനാഥമാക്കി നിങ്ങളുടെ തീക്കളി... സമസൃഷ്ടികളേയും സൃഷ്ടാവിനെയും മറന്നു കൊടികള്‍ക്ക് വേണ്ടി വിഷം ചീറ്റി സ്വയം എരിഞ്ഞടങ്ങിയപ്പോ സ്വന്തം കൊടികള്‍ തന്നെ അവരെ തള്ളിപ്പറഞ്ഞു .... നിങ്ങളുടെ മൃതശരീരത്തെ പുതക്കാന്‍ പോലും മുഖം തരാത്ത കൊടികള്‍ക്ക് വേണ്ടി എന്തിനു നിങ്ങള്‍ (ഇരു കൂട്ടരും) ബന്ധുക്കളെ കണ്ണീര്‍ കടലിലാക്കി നാടിന്റെ ശാപം ഏറ്റുവാങ്ങി അന്ത്യയാത്രക്കായി ഇനിയും കോപ്പ് കൂട്ടുന്നു ? ആദ്യം പിരികയറ്റി Ex:- http://www.youtube.com/watch?v=cOBiONGNAIg ഒടുവില്‍ തടി ഊരി പിന്നെ ചാനലില്‍ വന്നു പല്ലിളിച്ചു തള്ളിപ്പറയുന്ന നേതാക്കള്‍ക്ക് വേണ്ടിയോ? ഒന്ന് നിര്‍ത്തി കൂടെ സഹോദരന്മാരെ ഈ ചോരക്കളി!!!! നാടിനു വേണ്ടി ; കുടുംബത്തിനു വേണ്ടി; സ്വന്തത്തിനു വേണ്ടി; ഷാഹിനയെ പോലെ ഇടതും വലതുമാവേണ്ട ഒരുപാട് കുഞ്ഞുങ്ങളെ ചുമക്കുന്ന മതാക്കന്മാര്‍ക്ക് വേണ്ടി...

    ReplyDelete
  10. യുവാക്കളെ നിങ്ങള്‍ ചിന്തിക്കുക...ഇതെല്ലാം എന്തിനു വേണ്ടി?..ആര്‍ക്കു വേണ്ടി?..ഏത് പാര്‍ട്ടി ആയാലും അതിന്റെ നേതാകന്മാര്‍ അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ പങ്കിടാന്‍ നടത്തുന്ന ശ്രമങ്ങളില്‍ വീണു പോകരുത്..അവസാനം അനുഭവിക്കാന്‍ സ്വന്തം നൊന്തു പെറ്റ മാതാവും ..കുടുംബവും മാത്രം ബാക്കിയാവും..നേതാക്കന്മാര്‍ പണിയും കഴിഞ്ഞു മുണ്ടും മടക്കി പോകും ..നാളെ അല്ലാഹുവിന്റെ അടുക്കല്‍ ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ ഒരു നാറിയ നേതാവും കൂടെ കാണില്ല സഹോദരങ്ങളെ..എന്തിനാണ് ഈ നശ്വരമായ ലോകത്ത് ഇങ്ങിനെ ജീവിക്കുന്നത്?...രാഷ്ട്രീയം എന്നത് വെറും ഈ ലോകത്തിന്റെ കാര്യങ്ങള്‍ മാത്രം ആണ് നോക്കുക ..അതില്‍ മുസ്ലിം ലീഗോ മാര്‍ക്സിസ്ടോ..ബി ജെ പിയോ എല്ലാം കണക്ക് ആണ് ..മുസ്ലിം ആയത് കൊണ്ട് മുസ്ലിം ലീഗില്‍ നിന്നാല്‍ നാളെ അല്ലാഹുവിന്റെ അടുക്കല്‍ ഒരു ഗുണവും ഇല്ലാ എന്നും ഓര്‍ക്കുക..അത് വെറും തെറ്റിദ്ധാരണ മാത്രമാണ് ..മുസ്ലീം സമുദായവും പാര്‍ട്ടികളും രണ്ടും എന്നും രണ്ടു തന്നെയാണ്...

    ReplyDelete
  11. ശിഹാബ്‌ തങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ബബരി മസ്ജിദ്‌ തകര്‍ത്ത സമയത്ത്‌ കേരളം കത്തി ചാമ്പലാകുമയിരുന്നു എന്നു പറഞ്ഞതിണ്റ്റെ പൊരുള്‍ ഇപ്പോഴാണു്‌ മനസിലായത്‌. ഇത്രയധികം ബോബുകള്‍ ഉള്ള ഒരു പാര്‍ട്ടിയുടെ അണികളെ ഒതുക്കി നിര്‍ത്തുക അത്ര നിസ്സാര കര്യമല്ല.

    ReplyDelete
  12. http://janasamaksham.blogspot.com/2011/03/blog-post_06.html

    നേതാവ് ഈ വരികള്‍ എഴുതുമ്പോള്‍ നാദാപുരത്തെ യൂതന്മാര്‍ ബോംബു പൊട്ടി പിടഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.. ചില കാപടന്മാരെ പടച്ചവന്‍ ആപ്പോള്‍ തന്നെ തുറന്നു കാണിക്കും . കേരളത്തില്‍ തന്നെ ആദ്യ സംഭവം അഞ്ചു പേര്‍ ഒന്നിച്ചു ഒരു ബോംബു സ്പോടനത്തില്‍ മരണപ്പെടുക .. അതും ശിഹാബ് തഗളുടെ അനുയായികള്‍ .. ഇതിനെ വേശ്യയുടെ ചാരിത്റിയ പ്രസംഗം എന്ന് പറഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ തിരിച്ചു തല്ലും ..

    ReplyDelete
  13. Innu 4/4/ nu Narikkatteriyil ninnum oru vellari praavince police pidichu kondu poyi... Paavam bombu kesil pradiyaanathre!! shihab thangalude marana shesham ivar moudoodiyude pusthakam vaayikkan thudangiyo..

    ReplyDelete
  14. കുഞ്ഞാലി കുട്ടിയും ലീഗ് കാരും ഒരു കാര്യം മനസിലാക്കുന്നത്‌ നല്ലത്. മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും ലീഗിന് യാതൊരു സ്വാതീനവും ഇല്ല. ഇവിടെയല്ലാം ഒരുപാട് മുസ്ലിംകള്‍ ജീവിക്കുന്നുട്. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ ലീഗിന്‍റെ നിലപാട് കൊണ്ടല്ല ഇവിടെയൊന്നും പ്രശ്നങ്ങള്‍ ഉണ്ടാവാതിരുന്നത്‌ മറിച്ച്‌ ഇവിടത്തെ മുസ്ലിം ജനങ്ങളുടെ സാമുഹ്യവും വിദ്യഭാസവുമായ ഉന്നതിയാണ്.

    ReplyDelete
  15. സമൂഹത്തിനാവശ്യമില്ലെങ്കില്‍ ഒരു പ്രസ്ഥാനവും നിലനില്‍ക്കില്ല. സമൂഹത്തിന് അനാവശ്യമെന്ന് തോന്നുന്ന സംഘടനകളെയും പാര്‍ട്ടികളെയും കാലം വേഗത്തിലോ പതുക്കെയോ തിരശ്ശീലക്ക് പിന്നിലേക്ക് മാറ്റി മായ്ച്ചുകളയും👍👍👌

    ReplyDelete

new old home
 
back to topGet This